2012, മാർച്ച് 6, ചൊവ്വാഴ്ച

നമുക്ക് മിണ്ടാതിരിക്കാം..!

0 അഭിപ്രായ(ങ്ങള്‍)
അബൂഹുറൈറ (റ)യില്‍ നിന്ന് നിവേദനം. നബി (സ്വ) പറഞ്ഞു: "അല്ലാഹുവിലും പരലോകത്തിലും വിശ്വസിക്കുന്നവര്‍ നല്ലതു പറയട്ടെ. അല്ലെങ്കില്‍ മിണ്ടാതിരിക്കട്ടെ.'' (ബുഖാരി, മുസ്ലിം)

അല്ലാഹു മനുഷ്യനു നല്‍കിയ സവിശേഷമായ അനുഗ്രഹങ്ങളിലൊന്നാണ് നാവ്. സ്വാദുകള്‍ തിരിച്ചറിയുക, ഭക്ഷണം ചവയ്ക്കുന്നതിനും വിഴുങ്ങുന്നതിനും സഹായിക്കുക തുടങ്ങിയ ദൌത്യങ്ങളെല്ലാമുണ്ടെങ്കിലും ആശയവിനിമയത്തിന്റെ അടിസ്ഥാനരൂപമായ സംസാരം സാധ്യമാക്കുന്ന അവയവം എന്ന നിലയിലാണ് പ്രധാനമായും നാവ് പരിഗണിക്കപ്പെടുന്നത്. അതിനാല്‍ തന്നെ ഒരു അവയവം എന്നതിലുപരി നാവ് പലപ്പോഴും ഒരു ആയുധമാണ്. അപക്വമായും സൂക്ഷ്മതയില്ലാത്തതുമായ സംസാരങ്ങള്‍ മഹാ അപകടങ്ങള്‍ ക്ഷണിച്ചു വരുത്തും. എന്നാല്‍ ഭംഗിയായി ഉപയോഗിക്കുന്നവര്‍ക്ക് നാവുമൂലം ലഭിക്കുന്ന നേട്ടങ്ങളും നിരവധിയത്രെ. 'വാളുകൊണ്ടുള്ള മുറിവ് പെട്ടന്നുണങ്ങും. നാവുകൊണ്ടുള്ളത് ഏറെ നാള്‍ നീറിപ്പുകയും' എന്ന പഴമൊഴി ഏറെ അര്‍ഥവത്താണ്.
അധിക മനുഷ്യരും സംസാരകാര്യത്തില്‍ തികഞ്ഞ അശ്രദ്ധ വെച്ചുപുലര്‍ത്തുന്നവരാണ്. വായില്‍ വരുന്നതെന്തും വിളിച്ചു പറയുന്നവര്‍ അതിനുണ്ടായേക്കാവുന്ന ദുരന്തപരിണിതിയെക്കുറിച്ച് ചിന്തിക്കാറില്ല. മറ്റുള്ളവരെ ചിരിപ്പിക്കാന്‍ വേണ്ടി കളവ് പറയുക, തമ്മില്‍ തെറ്റിയാല്‍ ചീത്ത പറയുക, വിരോധമുള്ളവരുടെ വൈകല്യങ്ങള്‍ എടുത്തുപറയുക തുടങ്ങിയവയെല്ലാം ഇന്ന് വ്യാപകമായിരിക്കുന്നു.
മാനുഷികബന്ധങ്ങള്‍ക്ക് അതീവപ്രാധാന്യം നല്‍കുന്ന ഇസ്ലാം നാവിന്റെ നിയന്ത്രണത്തെയും സംസാരമര്യാദകളെയും സംബന്ധിച്ച കൃത്യമായ കാഴ്ചപ്പാടുകളും നിര്‍ദേശങ്ങളും പഠിപ്പിക്കുന്നുണ്ട്. "വര്‍ത്തമാനം പറയുമ്പോള്‍ ആളുകളെ ചിരിപ്പിക്കാന്‍ വേണ്ടി നുണ പറയുന്നവനു നാശമുണ്ടാവട്ടെ'' എന്ന് മുഹമ്മദ് നബി (സ്വ) അരുളിയതായി ഹദീഥുകളില്‍ കാണാം. മറ്റൊരിക്കല്‍ "വായാടികള്‍ നശിച്ചതുതന്നെ!'' എന്നു മൂന്നുവട്ടം അവിടുന്ന് ആവര്‍ത്തിക്കുകയുണ്ടായി (മുസ്ലിം).
മിതഭാഷണവും ലജ്ജയും സത്യവിശ്വാസത്തിന്റെ രണ്ടു ശാഖകളായി പ്രവാചകന്‍ പഠിപ്പിച്ചു.(തുര്‍മുദി). സ്തുതിപാഠകരെ കണ്ടാല്‍ അവരുടെ വായില്‍ മണ്ണു വാരിയിടണമെന്ന് അദ്ദേഹം കല്‍പിച്ചു (മുസ്ലിം). ഒരു വേള നബി (സ്വ) പറഞ്ഞു: "ആരെങ്കിലും രണ്ട് താടിയെല്ലുകള്‍ക്കും കാലുകള്‍ക്കുമിടയിലുള്ള രണ്ടവയവങ്ങളുടെ-നാവിന്റെയും ലൈംഗികാവയവത്തിന്റെയും- കാര്യത്തില്‍ എനിക്കുറപ്പ് തന്നാല്‍ സ്വര്‍ഗത്തെക്കുറിച്ച് ഞാനവന്നും ഉറപ്പ് നല്‍കാം.''(ബുഖാരി).
സംസാരത്തിലുണ്ടാവേണ്ട സൂക്ഷ്മതയെപ്പറ്റി വിശുദ്ധ ക്വുര്‍ആന്‍ മനുഷ്യരെ ഉണര്‍ത്തുന്നുണ്ട്: സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, (വളച്ചുകെട്ടോ വക്രതയോ കൂടാതെ) ശരിയായ വാക്ക് സംസാരിക്കുകയും ചെയ്യുക (33:70); നിന്റെ നടത്തത്തില്‍ നീ മിതത്വം പാലിക്കുക. (സംസാരിക്കുമ്പോള്‍) നിന്റെ ശബ്ദം നീ താഴ്ത്തുകയും ചെയ്യുക (31:19); കുത്തുവാക്ക് പറയുന്നവനും അവഹേളിക്കുന്നവനുമായ ഏതൊരാള്‍ക്കും നാശം (104:1); നിങ്ങളുടെ നാവുകള്‍ വിശേഷിപ്പിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ഇത് അനുവദനീയമാണ്, ഇത് നിഷിദ്ധമാണ്. എന്നിങ്ങനെ കള്ളം പറയരുത്. നിങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയത്രെ (അതിന്റെ ഫലം) അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുന്നവര്‍ വിജയിക്കുകയില്ല; തീര്‍ച്ച (16:116). എന്നിങ്ങനെ പോകുന്നു ക്വുര്‍ആനിന്റെ താക്കീതുകള്‍.
വിശ്വാസികളുടെ മനസ്സും ശരീരവും സംസാരവും പ്രവര്‍ത്തനങ്ങളുമെല്ലാം പരസ്പരബന്ധിതമാവണം. വലിയ മൂല്യങ്ങള്‍ പറയുന്നവരുടെ ജീവിതത്തില്‍ പലപ്പോഴും അവ ഉണ്ടായിരിക്കുകയില്ല. പ്രവര്‍ത്തിക്കാത്തത് പറയുകയെന്നത് ദൈവകോപം ക്ഷണിച്ചു വരുത്തുന്നു: "സത്യവിശ്വാസികളേ, നിങ്ങള്‍ ചെയ്യാത്തതെന്തിന് നിങ്ങള്‍ പറയുന്നു? നിങ്ങള്‍ ചെയ്യാത്തത് നിങ്ങള്‍ പറയുക എന്നുള്ളത് അല്ലാഹുവിങ്കല്‍ വലിയ ക്രോധത്തിന് കാരണമായിരിക്കുന്നു.'' (61:2,3)
മുഹമ്മദ് നബി (സ്വ)യുടെ സംസാരം സാവകാശം, നിറുത്തിനിറുത്തിക്കൊണ്ടായിരുന്നു. (അബൂദാവൂദ്). അദ്ദേഹം തുരുതുരാ സംസാരിക്കുന്നവനായിരുന്നില്ല (ബുഖാരി). വ്യക്തമായും സ്ഫുടമായും സംസാരിക്കാന്‍ കഴിയുന്നവര്‍ അത് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഉപയോഗിക്കുകയാണ് വേണ്ടത്. "ജനങ്ങള്‍ എന്റെ സംസാരം മനസ്സിലാക്കേണ്ടതിന് എന്റെ നാവില്‍ നിന്ന് നീ കെട്ടഴിച്ച് തരേണമേ.'' (20:27,28) എന്ന് മൂസാ നബി(അ) പ്രാര്‍ഥിച്ചിരുന്നു.
ഇനി നാം പറയുക; നാം സംസാരിക്കണമോ അതോ മിണ്ടാതിരിക്കണമോ?
Continue reading →
2012, ഫെബ്രുവരി 16, വ്യാഴാഴ്‌ച

ഭീകരഭവനം

0 അഭിപ്രായ(ങ്ങള്‍)
 നുഅ്മാന്‍ (റ)വില്‍ നിന്നും നിവേദനം. നബി (സ്വ) പറയുന്നതായി കേട്ടു. "പുനരുത്ഥാനനാളില്‍ ഒരാള്‍ക്ക് ലഭിക്കുന്ന നരകശിക്ഷയില്‍ ഏറ്റവും ലഘുവായത് ഒരാളുടെ പാദത്തിന്റെ കീഴ്ഭാഗത്ത് വെക്കപ്പെടുന്ന തീക്കട്ടയായിരിക്കും. ആ തീക്കട്ടയുടെ കൊടുംചൂടിനാല്‍ അയാളുടെ തലച്ചോര്‍ തിളക്കും.'' (ബുഖാരി, മുസ്ലിം).

ഭയാനകതയുടെ ലോകമാണ് നരകം. ഭൌതികലോകത്ത് ധിക്കാരികളായി ജീവിച്ച്, പശ്ചാത്തപിച്ച് പാപമോചനാര്‍ഹനരാകാത്ത അവിശ്വാസികള്‍ക്കും അക്രമികള്‍ക്കും പാരാത്രികലോകത്ത് അല്ലാഹു ഒരുക്കിയിരിക്കുന്ന ശിക്ഷകളുടെ ഭവനമാണത്. മനുഷ്യബുദ്ധിയുടെ വര്‍ണനകള്‍ക്കും ചിത്രീകരണങ്ങള്‍ക്കും എത്രയോ അപ്പുറമാണ് നരകത്തിന്റെ ഭീകരതകള്‍. തുളച്ച് കയറുന്ന ഉഷ്ണക്കാറ്റും ചുട്ടു തിളക്കുന്ന വെള്ളവും തണുപ്പുള്ളതോ സുഖദായകമോ അല്ലാത്ത കരിമ്പുകയുടെ തണലുമെല്ലാം നരകത്തിന്റെ ഭീകരാനുഭവങ്ങളായി ക്വുര്‍ആന്‍ വിവരിക്കുന്ന (56:41-44) കാര്യങ്ങളില്‍ ചിലതു മാത്രമാണ്.
അഗ്നി എന്നര്‍ഥം വരുന്ന അന്നാര്‍ എന്ന അറബി പദമാണ് നകരത്തെ സൂചിപ്പിക്കാന്‍ ക്വുര്‍ആനും ഹദീഥുകളും ധാരാളമായി ഉപയോഗിച്ചിരിക്കുന്നത്. ഇഹലോകത്തെ തീ നരകത്തിന്റെ എഴുപതില്‍ ഒരു ഭാഗം മാത്രമാണെന്നും ഓരോ ഭാഗത്തിനും ഇഹലോകത്തെ തീയിന്റെയത്ര ചൂടായിരിക്കുമെന്നും ബുഖാരിയും മുസ്ലിമും ഉദ്ദരിച്ച ഒരു ഹദീഥില്‍ കാണാം. ജ്വലിക്കുന്ന നരകാഗ്നി ആളിക്കത്തിക്കപ്പെടുമെന്നും (81:12) അത് അണഞ്ഞ് പോകുമ്പോഴെല്ലാം ജ്വാല വര്‍ധിപ്പിക്കപ്പെടുമെന്നും (17:97) മനുഷ്യരും കല്ലുകളും നരകാഗ്നിയിലെ ഇന്ധനങ്ങളാണെന്നും (66:6,2:24) വിശുദ്ധ ക്വുര്‍ആന്‍ നമുക്ക് പറഞ്ഞുതരുന്നു.
നരകവാസികളുടെ തൊലികള്‍ വെന്തുരുകുകയും അവര്‍ക്ക് ശിക്ഷ ആസ്വദിക്കാനായി അല്ലാഹു വീണ്ടും തൊലികള്‍ നല്‍കുകയും ചെയ്യും (4:56). അവരുടെ തലയ്ക്കു മീതെ തിളക്കുന്ന വെള്ളം ചൊരിയുകയും അതു നിമിത്തം അവരുടെ വയറുകളിലുള്ളത് ഉരുകുകയും ചെയ്യും (22: 20). മുഖം നിലത്ത് കുത്തിയ നിലയില്‍ വലിച്ചിഴക്കപ്പെടും (54:47). അവരുടെ മുഖങ്ങള്‍ കറുപ്പിക്കുകയും കരിയുകയും ചെയ്യും (3:106, 23:104). തീ നാളങ്ങള്‍ അവരെ പൊതിയുകയും (18:29) കുടല്‍മാലകള്‍ പുറത്തുചാടുകയും (ബുഖാരി) ചെയ്യും. നോക്കൂ, നരകത്തിലെ ഏറ്റവും ചെറിയ ശിക്ഷ പാദത്തിനടിയില്‍ വെക്കുന്ന തീക്കട്ടയാണെന്നും അതുമൂലം അയാളുടെ തലച്ചോര്‍ വരെ തിളക്കുമെന്നുമുള്ള പ്രവാചകവചനം നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതില്ലേ?
ദൈവിക വിധിപ്രകാരമുള്ള ജീവിതമാണ് നരകമോചനത്തിനുള്ള മാര്‍ഗം. അബദ്ധങ്ങള്‍ വന്നേക്കാനിടയുള്ളവരാണ് മനുഷ്യര്‍ എന്നതു കൊണ്ടു തന്നെ, തന്റെ കാരുണ്യം കൊണ്ട് അല്ലാഹു നമ്മുടെ പാപങ്ങള്‍ പൊറുത്തു തന്നേക്കാം. എന്നാല്‍ പശ്ചാത്തപിക്കാതെ മരണപ്പെടുന്ന പക്ഷം മാപ്പ് ലഭിക്കാത്ത മഹാപാപമാണ് അല്ലാഹുവില്‍ പങ്കുചേര്‍ക്കുക എന്നത്. സര്‍വലോക സ്രഷ്ടാവായ അല്ലാഹുവെ അവിശ്വസിക്കുകയോ മറ്റുള്ളവര്‍ക്ക് ആരാധനകളര്‍പ്പിക്കുകയോ ചെയ്യുന്നവരാണ് ലോകത്ത് ബഹുഭൂരിപക്ഷവും. അങ്ങനെ മരണപ്പെടുന്നവര്‍ നരകത്തിലെ നിത്യവാസികളായിരിക്കുമെന്നാണ് ക്വുര്‍ആന്‍ പറയുന്നത്. "അവിശ്വസിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ച് തള്ളുകയും ചെയ്തവരാരോ അവരായിരിക്കും നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും (2:39). അത്തരക്കാര്‍ക്ക് പിന്നീടൊരു പ്രായശ്ചിത്ത അവസരമില്ലെന്നും നരകമോചനം സാധ്യമല്ലെന്നും അല്ലാഹു താക്കീത് ചെയ്യുന്നു. ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളിലെ ശിക്ഷ ഒഴിവായിക്കിട്ടുവാന്‍ വേണ്ടി പ്രായശ്ചിത്തം നല്‍കുന്നതിനായി സത്യനിഷേധികളുടെ കൈവശം ഭൂമിയിലുള്ളത് മുഴുക്കെയും, അത്രതന്നെ വെറെയും ഉണ്ടായിരുന്നാല്‍ പോലും അവരില്‍ നിന്ന് അത് സ്വീകരിക്കപ്പെടുകയില്ല. അവര്‍ക്ക് വേദനയേറിയ ശിക്ഷയാണുള്ളത്. നരകത്തില്‍ നിന്ന് പുറത്തുകടക്കാന്‍ അവര്‍ ആഗ്രഹിക്കും. അതില്‍ നിന്ന് പുറത്തു പോകാന്‍ അവര്‍ക്ക് സാധ്യമാവുകയേയില്ല. നിരന്തമായ ശിക്ഷയാണ് അവര്‍ക്കുള്ളത് (5:36,37).
തിളച്ച എണ്ണയല്‍പ്പം കയ്യില്‍ വീണാല്‍, വാഹനത്തിന്റെ സൈലന്‍സര്‍ കാലിലൊന്ന് തട്ടിയാല്‍ അസഹനീയമായ വേദനയും ദുരിതവുമനുഭവിക്കാറുണ്ട് നമ്മള്‍. ഇവിടുത്തേതിനേക്കാള്‍ അറുപത്തി ഒന്‍പതിരട്ടി ചൂടുള്ള നരകത്തീയിനെ സംബന്ധിച്ച് വ്യാകുലപ്പെടുന്നതിനപ്പുറം അതില്‍ അകപ്പെടാതിരിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുകയാണ് നാം വേണ്ടത്. യഥാര്‍ഥ മുസ്ലിമായി ജീവിക്കുക എന്നതു മാത്രമാണ് നരകമോചനത്തിന്റെ വഴി. ദൈവിക ശാപകോപതാപങ്ങളുടെ സംഗമസ്ഥാനമായ നരകത്തില്‍ നിന്നും സുരക്ഷിതമായി, അവന്റെ അനുഗ്രഹങ്ങളുടെയും സമാധാനത്തിന്റെയും ഭവനമായ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതിന്ന് സൂമ്പൂര്‍ണമായി ദൈവികവിധി പ്രകാരമുള്ള ജീവിതത്തിന് നാം സന്നദ്ധമാവുക. ശരിയായ മുസ്ലിമാവുക.
Continue reading →
2012, ജനുവരി 23, തിങ്കളാഴ്‌ച

പ്രവാചകന്റെ പ്രാര്‍ഥനാമനസ്സ്

0 അഭിപ്രായ(ങ്ങള്‍)
അനസ് (റ)ല്‍ നിന്ന് നിവേദനം അദ്ദേഹം പറഞ്ഞു: നബി(സ്വ)യുടെ അധിക സമയങ്ങളിലുമുള്ള പ്രാര്‍ഥന ഇതായിരുന്നു. "ഞങ്ങളുടെ രക്ഷിതാവേ, ഇഹലോകത്തും പരലോകത്തും നീ ഞങ്ങള്‍ക്ക് നന്മ നല്‍കേണമേ. നരകശിക്ഷയില്‍ നിന്നും നീ ഞങ്ങളെ കാത്തുരക്ഷിക്കുകയും ചെയ്യേണമേ'' (ബുഖാരി, മുസ്ലിം)

കളങ്കരഹിതവും അതിശക്തവുമായ ദൈവവിശ്വാസമാണ് ജീവിതത്തിന്റെ അടിസ്ഥാന ഘടകമായി മുഹമ്മദ് നബി (സ്വ) പഠിപ്പിച്ചത്. സ്രഷ്ടാവുമായുള്ള ബന്ധം ദൃഢീകരിക്കുന്നതിന് മറ്റെന്തിനേക്കാളും മുന്തിയ പരിഗണന അദ്ദേഹം നല്‍കി. കാരുണ്യവാനായ അല്ലാഹുവിന്റെ തൃപ്തിയും സ്നേഹവും ലഭിക്കുന്നതിനേക്കാള്‍ അമൂല്യമായ മറ്റൊന്നുമില്ലെന്നുള്ളതാണ് വസ്തുത.
പ്രാര്‍ഥനയും ദൈവസ്മരണയും അല്ലാഹുവിനിഷ്ടപ്പെട്ടതും അവനിലേക്ക് നമ്മെ അടുപ്പിക്കുന്നതുമായ രണ്ട് സുപ്രധാന കാര്യങ്ങളത്രെ. 'നിങ്ങള്‍ എന്നോട് ചോദിക്കുക, ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം' (40:60), നിങ്ങള്‍ എന്നെ സ്മരിക്കുക, നിങ്ങളെ ഞാനും സ്മരിക്കുന്നതാണ്' (2:152) എന്നിങ്ങനെ അല്ലാഹു നമ്മോട് പറയുന്നു. 'പ്രാര്‍ഥനയില്ലാതെ നിങ്ങളുടെ നാഥന്‍ നിങ്ങളെ പരിഗണിക്കുകയില്ലെന്നും (25:77), ധാരാളമായി അല്ലാഹുവിനെ ഓര്‍ക്കുന്ന സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും ഒരുക്കി വച്ചിരിക്കുന്നു (33:35)വെന്നും വിശുദ്ധ ക്വുര്‍ആന്‍ നമ്മെ ഉണര്‍ത്തുന്നു.
സദാ സമയവും ദൈവസ്മരണയിലും പ്രാര്‍ഥനകളിലും ഇഴുകിചേര്‍ന്നതായിരുന്നു മുഹമ്മദ് നബി(സ്വ)യുടെ ജീവിതം. രാത്രി കാലങ്ങളില്‍ ഉറക്കമൊഴിച്ച് ദീര്‍ഘമായി, കാലില്‍ നീരുവരുമാറ് നിന്നു നമസ്കരിക്കുമായിരുന്നു അദ്ദേഹം. ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ദൃഡവിശ്വാസത്തോടുകൂടിയ പ്രാര്‍ഥനകള്‍ അദ്ദേഹത്തിന് സ്ഥൈര്യം നല്‍കി.ബദര്‍ യുദ്ധവേളയില്‍ വലിപ്പത്തിലും യുദ്ധസന്നാഹങ്ങളിലും പ്രതീക്ഷക്ക് വക നല്‍കാത്തത്ര ചെറിയ സൈന്യത്തെ നയിച്ച പ്രവാചകന് വിശ്വാസവും പ്രാര്‍ഥനയുമാണ് കരുത്ത് നല്‍കിയത്. സ്രഷ്ടാവിന് മുമ്പില്‍ സാഷ്ടാംഗം ചെയ്തുകൊണ്ട് നിര്‍വഹിക്കുന്ന അദ്ദേഹത്തിന്റെ പ്രാര്‍ഥനകളില്‍ പലപ്പോഴും കണ്ണീരുകൊണ്ട് പ്രതലമാകെ നനയുമായിരുന്നുവെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.
മധ്യവര്‍ത്തികളിലൂടെ മാത്രം സമീപിക്കാന്‍ കഴിയുന്ന പൌരോഹിത്യ ദൈവസങ്കല്‍പ്പത്തില്‍ നിന്നും തീര്‍ത്തും വിഭിന്നമാണ് മുഹമ്മദ് നബി (സ്വ)പഠിപ്പിച്ച ദൈവവിശ്വാസം. ആര്‍ക്കും എവിടെ നിന്നും എപ്പോഴും വിളിക്കാവുന്ന പ്രാര്‍ഥനകളും ആവലാതികളും കേള്‍ക്കുകയും പരിഗണിക്കുകയും ചെയ്യുന്ന മധ്യവര്‍ത്തികളില്ലാത്ത കാരുണ്യവാനായ അല്ലാഹുവിനെയാണ് അദ്ദേഹം ലോകര്‍ക്ക് പരിചയപ്പെടുത്തിയത്. അവനോട് ചോദിക്കാവുന്ന കാര്യങ്ങള്‍ക്ക് പരിധിയോ വലിപ്പചെറുപ്പമോ ഇല്ല. ചെരുപ്പിന്റെ വാറ് പൊട്ടിയാലും നിങ്ങള്‍ അല്ലാഹുവിനോട് ചോദിക്കുകയെന്ന് ഒരു ഹദീഥില്‍ കാണാം.
പാരത്രികമോക്ഷമാണ് മനുഷ്യജീവിതത്തിന്റെ അടിസ്ഥാന ലക്ഷ്യം. അതിനാല്‍ പാപമോചന പ്രാര്‍ഥനകള്‍ കൂടുതല്‍ വര്‍ധിപ്പിക്കാന്‍ അദ്ദേഹം ഉപദേശിക്കുകയും സ്വയം അത് കൂടുതലായി നിര്‍വഹിക്കുകയും ചെയ്തിരുന്നു. സ്വര്‍ഗപ്രവേശവും നരകമോചനവും ചോദിക്കുന്ന നിരവധി പ്രാര്‍ഥനകള്‍ അദ്ദേഹം പഠിപ്പിച്ചിട്ടുണ്ട്. എന്നാല്‍ വരാന്തരങ്ങളിലോ ആരണ്യകങ്ങളിലോ തപസ്സിരുന്ന്, ഭൌതികജീവിതത്തെ പാടെ നിരാകരിച്ച് കൊണ്ടല്ല, അനുവദനീയമായ നിലയില്‍ ആസ്വദിച്ചുകൊണ്ട് നേടിയെടുക്കേണ്ട ഒന്നായാണ് പാരത്രികമോക്ഷത്തെ ഇസ്ലാം പരിചയപ്പെടുത്തുന്നത്.
ജനനം മുതല്‍ മരണം വരെ ജീവിതത്തിലെ വിവിധ സന്ദര്‍ഭങ്ങളിലും ദൈംനദിന ജീവിതത്തിലുമെല്ലാം പ്രാര്‍ഥനകളും പ്രകീര്‍ത്തനങ്ങളും പ്രവാചകാധ്യാപനങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കഴിയും വിധം അവ പഠിക്കാനും ജീവിതത്തിന്റെ ഭാഗമാക്കാനും ശ്രദ്ധിക്കേണ്ടവരാണ് വിശ്വാസികള്‍. പ്രശ്നകലുഷിതമായ ഈ ജീവിതത്തിലെ ചെറുതും വലുതുമായ സങ്കടങ്ങളും തീര്‍ത്തും സ്വകാര്യമായ ദഃഖങ്ങളും വരെ കേള്‍ക്കാനും പരിഗണിക്കാനും സ്രഷ്ടാവായ അല്ലാഹു തയ്യാറാവുന്നു എന്നത് അവന്റെ കാരുണ്യവും വല്ലാത്ത അനുഗ്രഹവുമാണ്. ഈ അവസരം ധാരാളമായി ഉപയോഗപ്പെടുത്തുവാനും പ്രാര്‍ഥന സ്വീകരിക്കപ്പെടാതെ പോകുന്ന, നിഷിദ്ധ മാര്‍ഗങ്ങളില്‍ ജീവിതം നയിക്കുന്നവരില്‍ ഉള്‍പ്പെടാതിരിക്കാനും നാം ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. അല്ലാഹു അനുഗ്രഹിക്കട്ടെ.
തിരുമൊഴി/സ്നേഹ സംവാദം /2011 നവംബര്‍
Continue reading →
2012, ജനുവരി 18, ബുധനാഴ്‌ച

അമിത പ്രശംസ അരുതേ

0 അഭിപ്രായ(ങ്ങള്‍)
ഉമര്‍(റ) നിവേദനം: നബി(സ്വ) പറയുന്നതായി ഞാന്‍ കേട്ടു: "മര്‍യമിന്റെ പുത്രനെ ക്രിസ്ത്യാനികള്‍ അമിതമായി വാഴ്ത്തിയതുപോലെ എന്നെ നിങ്ങള്‍ വാഴ്ത്തരുത്. അല്ലാഹുവിന്റെ ഒരു ദാസന്‍ മാത്രമാണ് ഞാന്‍. അതുകൊണ്ട് എന്നെപ്പറ്റി അല്ലാഹുവിന്റെ ദാസനും അവന്റെ ദൂതനും എന്ന് മാത്രം പറയുക''(ബുഖാരി, മുസ്ലിം)

അപദാനങ്ങളുടെ ആധിക്യം അപകടകരമായ ആരാധനാ മനോഭാവങ്ങളിലേക്ക് മനുഷ്യനെ നയിക്കുമെന്നത് താരപൂജകളുടെയും ആള്‍ദൈവാരാധനകളുടെയും ആനുകാലിക കാഴ്ചകള്‍ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. പ്രവാചകന്മാരാല്‍ സംസ്കരിക്കപ്പെട്ട സമൂഹങ്ങളിലും അവരുടെ പിന്‍ഗാമികളിലും മറ്റും ബഹുദൈവാരധനയുടെ ലാഞ്ജനകള്‍ കടന്നുവന്നത് ഇത്തരം ദുഷ്പ്രവണതകള്‍ അധികരിച്ചതു മൂലമാണെന്നതാണ് ചരിത്രം. മക്കയിലെത്തുന്ന തീര്‍ഥാടകര്‍ക്ക് പായസം നല്‍കിയിരുന്ന ഒരു സദ്വൃത്തനായിരുന്നുവത്രെ പില്‍ക്കാലത്ത് അറബികള്‍ ആരാധിച്ചിരുന്ന ലാത്ത. പുണ്യപുരുഷന്മാരെ മാത്രമല്ല, സ്വന്തമായി മേല്‍വിലാസം പോലുമില്ലാത്തവരെ പോലും ഇല്ലാത്ത അപദാന പ്രചാരണങ്ങളിലൂടെ ദിവ്യത്വം നല്‍കി, ശവകുടീര വ്യവസായം നടത്തുന്നവര്‍ ആധുനിക കേരളത്തില്‍ പോലുമുണ്ട്.
പ്രവാചകന്മാരോടും മഹത്തുക്കളോടുമുള്ള ആദരവ്, അവര്‍ക്ക് ദിവ്യത്വം കല്‍പിക്കുന്നതിലേക്കും പിന്നീട് ദൈവികപരിവേഷമോ പുണ്യാളത്തമോ നല്‍കി ആരാധിക്കുന്ന അവസ്ഥയിലേക്കും എത്തിച്ചേരുകയാണുണ്ടായത് എന്നതിന് മതങ്ങളുടേയും ദൈവസങ്കല്‍പങ്ങളുടെയും ചരിത്രം സാക്ഷിയാണ്. ഇസ്റാഈല്‍ സമൂഹത്തെ ദൈവത്തിലേക്ക് വിളിക്കാന്‍ നിയുക്തനായ മഹാനായ പ്രവാചകനായിരുന്നു യേശുക്രിസ്തു (ഈസാ). അദ്ദേഹത്തെ അനര്‍ഹമായ പദവിയിലേക്ക് ഉയര്‍ത്തിയ പിന്‍തലമുറയാണ് ദൈവമായും ദൈവപുത്രനായുമെല്ലാം അദ്ദേഹത്തെ വാഴ്ത്തിയത്.
മുഹമ്മദ് നബി(സ്വ)യോളം സ്വസമൂഹത്തിന്റെ ആദരവിന് പാത്രമായ മനുഷ്യനുണ്ടാവില്ല. സ്വാര്‍ഥലക്ഷ്യങ്ങളെന്തെങ്കിലുമുണ്ടായിരുന്നെങ്കില്‍ അനുയായികള്‍ക്ക് തന്നോടുള്ള സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും മറവില്‍ നിഷ്പ്രയാസം നബിക്ക് അവ നേടിയെടുക്കാമായിരുന്നു. എന്നാല്‍ അനര്‍ഹമായതൊന്നും അദ്ദേഹം അഭിലഷിച്ചില്ലെന്നു മാത്രമല്ല അമിതമായി തന്നെ പുകഴ്ത്തരുതെന്നുപോലും അദ്ദേഹം നിര്‍ദേശിച്ചു. ഈസാ നബിൌയുടെയും മറ്റും കാര്യത്തിലുണ്ടായ അപകടകരമായ ആരാധനാ പ്രവണതകള്‍ തന്റെ കാര്യത്തില്‍ ഉണ്ടാകാതിരിക്കാന്‍ ശക്തമായ ഉപദേശങ്ങള്‍ നല്‍കുകയും പ്രാര്‍ഥിക്കുകയും ചെയ്തിരുന്നു അദ്ദേഹം. നബിമാരുടെ ഖബറുകളെ ആരാധനാകേന്ദ്രങ്ങളാക്കിയ ജൂത-ക്രൈസ്തവരെ അല്ലാഹു ശപിച്ചിരിക്കുന്നു എന്നരുളിയ പ്രവാചകന്‍ (സ്വ) തന്റെ ഖബ്റിനെ ആരാധിക്കപ്പെടുന്ന വിഗ്രഹമാക്കരുതേ എന്ന് പ്രാര്‍ഥിച്ചിരുന്നു. (അഹ്മദ്).
പ്രവാചകന്‍(സ്വ) ഒരു സദസ്സിലേക്ക് കടന്നു വരവെ, 'ഞങ്ങളില്‍ ഒരു നബിയുണ്ട്; നാളെയുടെ കാര്യങ്ങളറിയുന്നയാളാണദ്ദേഹം'’എന്ന് പുകഴ്ത്തിപ്പാടിയ പെണ്‍കുട്ടികളെ അപ്രകാരം പറയരുത്’എന്ന് വിരോധിച്ച സംഭവം ഇമാം ബുഖാരി നിവേദനം ചെയ്തിട്ടുണ്ട്. അദൃശ്യകാര്യങ്ങളെന്നല്ല സ്വന്തത്തിന് ഭവിക്കുന്ന കാര്യങ്ങള്‍ പോലും തന്റെ അധീനതയിലല്ലെന്ന് പ്രഖ്യാപിക്കുവാനാണ് അദ്ദേഹം നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്: "(നബിയേ) പറയുക: എന്റെ സ്വന്തം ദേഹത്തിന് തന്നെ ഉപകാരമോ ഉപദ്രവമോ വരുത്തല്‍ എന്റെ അധീനതയില്‍ പെട്ടതല്ല; അല്ലാഹു ഉദ്ദേശിച്ചതൊഴികെ. എനിക്ക് അദൃശ്യകാര്യമറിയാമായിരുന്നെങ്കില്‍ ഞാന്‍ ധാരാളം ഗുണം നേടിയെടുക്കുമായിരുന്നു. തിന്മ എന്നെ ബാധിക്കുകയുമില്ലായിരുന്നു. ഞാനൊരു താക്കീതുകാരനും വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് സന്തോഷമറിയിക്കുന്നവനും മാത്രമാണ്'' (7:188).
മുഹമ്മദ് നബി(സ്വ) ഒരു സദസ്സിലേക്ക് വരുമ്പോള്‍ അവിടെയുള്ളവര്‍ അദ്ദേഹത്തെ ബഹുമാനിച്ചുകൊണ്ട് എഴുന്നേറ്റ് നില്‍ക്കുന്നത് പോലും അദ്ദേഹം വിരോധിച്ചു. താന്‍ കടന്നുവരുമ്പോള്‍ സിന്ദാബാദ്’വിളിക്കാന്‍ ആളെ ഏര്‍പ്പാട് ചെയ്യുകയും തന്നെ വാഴ്ത്തിപ്പറയുന്നവര്‍ക്ക് പ്രത്യേക ഇളവുകളും സൌകര്യങ്ങളും നല്‍കുകയും ചെയ്യുന്ന ഇന്നത്തെ സാമൂഹ്യ-രാഷ്ട്രീയ-മത നേതൃത്വത്തിന് മുഹമ്മദ് നബി(സ്വ) യില്‍ കൃത്യമായ മാതൃകയുണ്ട്.
പ്രവാചകന്മാര്‍ പച്ചയായ മനുഷ്യര്‍ തന്നെയായിരുന്നുവെന്ന് ക്വുര്‍ആന്‍ പഠിപ്പിക്കുന്നു (14:11). ദൈവിക ബോധനം ലഭിക്കുന്നു എന്നതോടൊപ്പം താനൊരു മനുഷ്യന്‍ മാത്രമാണെന്ന് പ്രഖ്യാപിക്കുവാന്‍ അല്ലാഹു നബി(സ്വ)യെ ഉണര്‍ത്തുന്നു (18:110). പ്രവാചകന്മാരുടെ മഹത്ത്വം അംഗീകരിക്കുകയും അവരെ അനുസരിക്കുകയും അവരെ പ്രകീര്‍ത്തിക്കുകയും അന്ത്യപ്രവാചകന്റെ നിര്‍ദേശങ്ങളനുസരിച്ച് ജീവിതം ക്രമീകരിക്കുകയുമാണ് മോക്ഷത്തിന്റെ നേര്‍വഴി. അല്ലാഹുവിന്റെ സൃഷ്ടികളും ദാസന്മാരുമായ അവര്‍ക്ക് അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതെന്തെങ്കിലും ആദരവിന്റെയോ പുകഴ്ത്തലുകളുടെയോ പേരില്‍ അര്‍പ്പിക്കുന്നത് അതിക്രമവും മഹാപാപവുമാകുന്നു.
Continue reading →